കാസര്‍കോട്: വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് യുവതി കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. 35 വയസ്സുകാരിയാണ് പിടിയിലായത്. ബംഗ്ലാദേശില്‍ നിന്നു കൊല്‍ക്കത്തയില്‍ എത്തിയ യുവതി ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും സ്വന്തമാക്കിയ ശേഷമാണ് കേരളത്തില്‍ എത്തിയത്. മലപ്പുറത്തു താമസിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടക്കുന്ന സ്വഭാവക്കാരിയാണ് യുവതി. യുവതി നേരത്തെ പല തവണ സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ എത്തിയിരുന്നു. ഇതേ കുറിച്ച് വിശദമായി അന്വേഷിച്ച പൊലീസ് ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് യുവതിയെ ഇന്ന് (ചൊവ്വ) ഉച്ചക്ക് കാഞ്ഞങ്ങാട്ട് വച്ച് പിടികൂടിയത്. യുവതിയെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്.
കേരളത്തില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തി തിരിച്ചയക്കുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ടും പൊലീസ് തെരച്ചില്‍ നടത്തി യുവതിയെ പിടികൂടിയത്. കൊല്ലം , കൊട്ടാരക്കരയിൽ 12 ബംഗ്ലാദേശ് പൗരന്മാർ കഴിഞ്ഞ ദിവസം പൊലിസിന്റെ പിടിയിലായിരുന്നു.






