വിശാഖപട്ടണം : വിശാഖപട്ടണത്തു സ്റ്റീൽ പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ എട്ടു തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു .സ്റ്റീൽ ഉരുക്കുന്ന യന്ത്ര ഭാഗങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഇതിനിടയിൽ ഉരുക്ക് സൂക്ഷിച്ചിരുന്ന വലിയ ടാങ്ക് മറിഞ്ഞ് 1600 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഉരുകിയ ഉരുക്കു തൊഴിലാളികൾക്കിടയിലേക്കു ചോർന്ന് ഒഴുകിയാണ് അപകടം രൂക്ഷമായത്. പ്ലാന്റിൽ ഉരുക്കി വെച്ചിരുന്ന ഉരുക്ക് ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടയിലാണ് ഉയർത്തുകയായിരുന്ന കൂറ്റൻ ടാങ്ക് ചരിഞ്ഞു വൻചൂടിലായിരുന്ന ദ്രവീകൃത സ്റ്റീൽ പ്ലാന്റിലേക്കു ഒഴുകി അപകടം സംഭവിച്ചതെന്നു പറയുന്നു. അധികൃതർ രക്ഷാ പ്രവർത്തനം തുടരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായങ്ങൾക്കും നിർദ്ദേശിച്ചു. അപകട കാരണം കണ്ടെത്തുന്നതിനു അന്വേഷണം തുടരുകയാണ്.







