കണ്ണൂർ: മസ്തിഷ്കമരണം സംഭവിച്ച അർജുന്റെ വൃക്കകളിലൊന്ന് കണ്ണൂർ ആസ്റ്റർ മിംസ് വിജയകരമായി മാറ്റിവെച്ചു. ഇതോടെ ആസ്റ്റർ മിംസ് വീണ്ടുമൊരു അതിസങ്കീർണ്ണ ജീവൻരക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കി. മുഴപ്പിലങ്ങാട് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മസ്തിഷ്കമരണത്തെ തുടർന്ന് വിടപറഞ്ഞ 22-കാരൻ അർജുന്റെ വൃക്കയിലൂടെ പുതുജീവിതം ലഭിച്ചത്. ഒട്ടേറെ മെഡിക്കൽ വെല്ലുവിളികൾ നിറഞ്ഞ അഞ്ച് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം ദൗത്യം പൂർത്തിയാക്കിയത്. നിയമവശാൽ അവയവമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ കെ-സോട്ടോയുടെ മൃതസഞ്ജീവനി ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്ത് അനുയോജ്യമായ വൃക്ക കാത്തിരിക്കുകയായിരുന്നു യുവാവ്.
തലച്ചോറിലുണ്ടായ ഗുരുതരമായ പരിക്കിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയ അർജുന്റെ വിയോഗത്തിനിടയിലും മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അർജുൻ ദാനം ചെയ്ത അവയവങ്ങളിൽ ഒരു വൃക്കയാണ് മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിന് ലഭിച്ചത്. അമ്മ മാത്രം തണലായുള്ള ഈ യുവാവിന് അർജുന്റെ കുടുംബത്തിന്റെ തീരുമാനം ജീവിതത്തിലേക്കുള്ള വലിയൊരു തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. മൂന്ന് വർഷമായി കണ്ണൂർ ആസ്റ്റർ മിംസിൽ വൃക്കതകരാറിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവാവ്.
ദാതാവിൽ നിന്ന് വൃക്ക പുറത്തെടുത്ത മെഡിക്കൽ സംഘം തന്നെയാണ് അവയവം സ്വീകർത്താവിലേക്ക് വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയും നിർവ്വഹിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ വൈകുന്നേരം 3 മണിയോടെയാണ് അവസാനിച്ചത്. യൂറോളജി വിഭാഗം സർജന്മാരായ ഡോ. അവിനാശ് ടി.എസ്,ഡോ. സത്യേന്ദ്രൻ നമ്പ്യാർ, ഡോ. ഗോവിന്ദ്. എസ്,, നെഫ്രോളജി വിഭാഗം ഡോക്ടർമാരായ ഡോ. ബിജോയ് ആന്റണി,ഡോ. സാരംഗ് വിജയൻ,, ഡോ. പ്രദീപ് വി.ആർ, അനസ്‌തേഷ്യ വിഭാഗം ഡോ. സുപ്രിയ രഞ്ജിത്, ഡോ. അനീഷ് ലക്ഷ്മണൻ, ഡോ. വന്ദന എന്നിവരടങ്ങുന്ന വിദഗ്ദ മെഡിക്കൽ സംഘമാണ് സങ്കീർണ്ണ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാറ്റിവെച്ച വൃക്കയോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും പൂർണ്ണ ആരോഗ്യവാനായ രോഗി അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
ഉത്തരമലബാറിലെ ആദ്യ കഡാവറിക് ട്രാൻസ്പ്ലാന്റ് വിജയകരമാക്കാൻ കഴിഞ്ഞതിൽ ആസ്റ്റർ മിംസ് കണ്ണൂർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ അഭിമാനം പ്രകടിപ്പിച്ചു. അർജുന്റെ കുടുംബത്തിന്റെ മാതൃകാപരമായ തീരുമാനവും ജീവകാരുണ്യ സംഘടനകളുടെ പിന്തുണയുമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്നു അദ്ദേഹം അനുസ്മരിച്ചു.







