തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു മുന്നേകാൽ മണിക്കൂർകൊണ്ട് കണ്ണൂരിൽ എത്താൻ കഴിയുന്ന അതിവേഗ റെയിൽപാത സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് റെയിൽപാത നിർമ്മിക്കുക. പാതയുടെ 70 ശതമാനത്തോളം തൂണുകളിൽ നിർമ്മിക്കും. 20 ശതമാനം ഭൂഗർ പാതയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ മീറ്റർ വേഗതയിൽ ട്രയിൻ ഓടും .ഒരു ലക്ഷം കോടി രൂപ ചെലവ് വരും. അഞ്ചുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. ഈ പാതയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ടതില്ല എന്നതാണ് പ്രധാന സവിശേഷത. കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്കും, കോഴിക്കോട് നിന്ന് കൽപ്പറ്റയിലേക്കും, തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്കും, ഗുരുവായൂരിലേക്കും പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കും തിരുവനന്തപുരത്തുനിന്ന് പാറശാലയിലേക്കും ഘട്ടംഘട്ടമായി പാത നീട്ടാവുന്നതാണ്. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് രൂപരേഖ തയ്യാറാക്കിയതെന്ന് മെട്രോമാൻ പറഞ്ഞു. അതിനാൽ പദ്ധതി നടപ്പാക്കുന്നതിനു കേന്ദ്ര സഹായം ലഭ്യമായേക്കും. 15 ദിവസത്തിനകം രൂപരേഖ മന്ത്രിസഭ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി മെട്രോമാൻ ഇ. ശ്രീധരനെ അറിയിച്ചു .







