കണ്ണൂർ: വിവാഹബ്രോക്കര്‍ ചമഞ്ഞ് നിരവധി സ്ത്രീകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത വിരുതൻ പിടിയിലായി. കടമ്പൂരിലെ വാഴയില്‍ ഫലീലിനെയാണ് (52) പേരാവൂര്‍ ഡിവൈ.എസ്.പി: പി.ചന്ദ്രമോഹനന്റെ നിര്‍ദേശപ്രകാരം ഇൻസ്പെക്ടർ എസ്.അസീം അറസ്റ്റ് ചെയ്തത്.
വിവാഹബ്രോക്കറാണെന്ന് പരിചയപ്പെടുത്തി സ്ത്രീകളെയാണ് ഇയാള്‍ വലയില്‍ വീഴ്ത്തുന്നതെന്നു പൊലീസ് പറഞ്ഞു.പ്രായപൂര്‍ത്തിയായിട്ടും വിവാഹം കഴിയാത്ത പെണ്‍മക്കളുള്ള അമ്മമാര്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവരാണ് ഇയാളുടെ പ്രധാന ഇരകൾ .വിവാഹം ശരിയാക്കി തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണവും അടിച്ചുമാറ്റി മുങ്ങുകയാണ് പതിവ്. ഇയാൾക്കെതിരെ പേരാവൂര്‍ സ്റ്റേഷനില്‍ മാത്രം നാല് സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. അവരില്‍ നിന്ന് 25പവനും 2.35 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഫലീല്‍ പിടിയിലായത്. പേരാവൂരിന് പുറമെ വടകരയില്‍ നാലും തലശേരി, കണ്ണൂര്‍ ടൗണ്‍, പയ്യന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളിലായി ഓരോ കേസ് വീതവും ഉള്‍പ്പെടെ 11 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.







