റിയാദ് : ലോക മലയാളികൾക്ക് ഈ പെരുന്നാൾ ഇന്നു ഇരട്ടി സന്തോഷം പകരുന്നു .20 വർഷത്തെ ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹിം ഇന്ന് ഇത്രകാലം മകനെ പ്രതീക്ഷയോടെ കാത്തിരുന്ന മാതാവിനൊപ്പം പെരുന്നാൾ ആഘോഷിക്കും. അബ്ദുൾ റഹിം സഞ്ചരിക്കുന്ന വിമാനം ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങും. ബുധനാഴ്ച രാത്രി സൗദി അധികാരികൾ റഹിമിന്റെ പാസ്പോർട്ടിൽ എക്സിറ്റ് അടിച്ചു. റഹിമിന്റെ കുടുംബത്തിന്റെ പവർ ഒഫ് അറ്റോണി സിദ്ദിഖും റഹിമിനൊപ്പമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ കോഴിക്കോട്ട് എത്തുന്നത് .20 വർഷം മുമ്പ് , 2006 ൽ സൗദി സ്വദേശിയുടെ 15 കാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം ജയിലിൽ ആയതു്.അബ്ദുൽ റഹീമിന്റെ മോചനത്തിനുവേണ്ടി ലോക മലയാളികൾ നടത്തിക്കൊണ്ടിരുന്ന നീക്കങ്ങളെ തുടർന്ന് മരണപ്പെട്ട 15 കാരന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയോട് തങ്ങൾ റഹിമിനോട് ക്ഷമിച്ചെന്നു അറിയിച്ചിരുന്നു. ഇതിന് പ്രതിഫലമായി മരിച്ച കുട്ടിയുടെ കുടുംബത്തിന് ലോക മലയാളികൾസമാഹരിച്ച 34.35 കോടി രൂപ മോചനദ്രവ്യം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് റഹിമിന്റെ ജയിൽമോചനം സാധ്യമായത്. കോടതി ശിക്ഷ ഇളവ് ചെയ്തു. തിരിച്ചയക്കൽ കേന്ദ്രത്തിൽ നിന്ന് ജയിലധികൃതർ റഹിമി നെ നേരിട്ടു വിമാനത്താവളത്തിലെത്തിച്ചു. റഹിമിന്റെ മോചനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച നിയമസഹായ സമിതി റഹീമിന് ഈദ് ആശംസകൾ നേർന്നു. സന്തോഷത്തോടെ മകനെ കാത്തിരിക്കുന്ന മാതാവിനടുത്തേക്ക് റഹിമിനെ യാത്ര അയച്ചു.







