കോഴിക്കോട് :മുക്കം നോർത്ത് കാരശ്ശേരിയിൽ തെരുവ് കച്ചവടക്കാരും വ്യാപാരികളും തമ്മിൽ കൂട്ടത്തല്ലും ഏറ്റുമുട്ടലും . അക്രമാസക്തരായഇരുവിഭാഗം വ്യാപാരികളെയും പോലീസ് ലാത്തി ചാർജ് ചെയ്ത് വിരട്ടിയോടിച്ചു. പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ വിപണിയിലെത്തിയ ആളുകൾ പരിഭ്രമിച്ചു. വസ്ത്ര വില്പനയുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് പെരുന്നാൾവിപണിയിൽ സംഘർഷത്തിലെത്തിയത്. തെരുവോര കച്ചവടക്കാർ പെരുന്നാൾ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങൾ വിൽപ്പന ആരംഭിച്ചതോടെ സ്ഥിരം വസ്ത്ര വ്യാപാരികൾക്ക് കച്ചവടം ഇല്ലാതായതാ ണ് പ്രകോപനത്തിന് കാരണം എന്ന് പറയുന്നു. ലക്ഷങ്ങൾ നികുതിയും വാടകയും കൊടുത്തു നടത്തുന്ന കച്ചവടത്തെ തെരുവു കച്ചവടക്കാർ തകർക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. ഇതിനെ തുടർന്ന് ഇനി കച്ചവടം നടത്തില്ലെന്ന് ഉറപ്പുനൽകിയ തെരുവ് കച്ചവടക്കാർ ഇന്നലെ വീണ്ടും കച്ചവടത്തിന് എത്തുകയും അവർക്ക് പിന്തുണയുമായി അരീക്കോട് നിന്ന് യുവാക്കളുടെ വലിയ കൂട്ടം അനുഗമിക്കുകയുമായിരുന്നു. ഇതോടെ വീണ്ടും വാക്കേറ്റമു ണ്ടാവുകയും അത് കയ്യാങ്കളിയിൽ എത്തുകയുമായിരുന്നു.







