തിരുവനന്തപുരം: ഇഡി പരിശോധനതുടരുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലുള്ള വീടിന് മുന്നില്‍ സംഘര്‍ഷം. വീട്ടിലേക്ക് തള്ളിക്കയറാനുള്ള സിപിഎം പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. വീട്ടുമുറ്റത്തേക്ക് കുപ്പികളും കല്ലുകളും എറിഞ്ഞു. പൊലീസിന്റെ ഹെല്‍മറ്റ് ഊരിയെടുത്ത് കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞതായും റിപ്പോർട്ടുണ്ട്. പൊലീസിന്റെ സുരക്ഷ ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. പ്രവര്‍ത്തകരോട് എഴുന്നേറ്റ് പോകാന്‍ നിര്‍ദേശിച്ച മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്ത് തുടരുകയാണ്.
പിണറായിയുടെ കണ്ണൂരിലെ വീട്ടിന് മുന്നിലും പ്രതിഷേധം തുടരുകയാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രവര്‍ത്തകരെ നേരിടാന്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. രണ്ട് ജീവനക്കാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വീണയുടെ മൊഴി എടുക്കല്‍ പൂര്‍ത്തിയായതായി ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിണറായി വിജയന്റെ മൊഴി പിന്നീട് എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.







