കൊല്ലം : പോലീസുകാരന്റെ വീട്ടിൽ നിറുത്തിയിരുന്ന ബൈക്ക് തീവച്ചു നശിപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട്ടെ ആരതി, ഇടുക്കിയിലെ ഗായത്രി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനിതകളുടെ നേതൃത്വത്തിൽ ഇത്തരമൊരു കേസ് സംസ്ഥാനത്ത് അപൂർവ്വമാണ്. പോലീസ് കസ്റ്റഡിയിൽ ആയ ആരതിയെ വിഷം കഴിച്ച് ആവശയായ നിലയിൽ പോലീസ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറന്മുള സ്റ്റേഷനിലെ പോലീസുകാരനായ വിവേകിന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്കാണ് ശനിയാഴ്ച രാത്രി യുവതികൾ തീവച്ചത്. കാർ ഷെഡ്ഡിൽ തീയും പുകയും കണ്ട് ഞെട്ടി എണീറ്റ വീട്ടുകാരാണ് വൻ ദുരന്തം ഒഴിവാക്കിയത് . തീ വയ്‌പ്പിന് ശേഷം പുനലൂർ കോളേജിൽ വിദ്യാർത്ഥികളെ മൂന്നുവർഷം മുമ്പ് ലാത്തി ചാർജ് ചെയ്തതിന്റെ പ്രതികാരമാണിതെന്നു ഊമക്കത്തും യുവതികൾ സംഭവ സ്ഥലത്ത് വച്ചിരുന്നു. ഇത് കേസ് വഴിതിരിച്ച് വിടാനാണെന്ന് സംശയിച്ച പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പിടികൂടിയത്. യുവതികളും വിവേകും തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. തീവയ്പിൽ യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.







