ആലപ്പുഴ: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനി ആശുപത്രിയിലെ ശൗചാലയത്തില്‍ പ്രസവിച്ചു. ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ വെന്റിലേഷന്‍ വഴി പുറത്തേക്ക് എറിഞ്ഞു. തെരുവുനായ്ക്കള്‍ തമ്പടിച്ചിരുന്ന സ്ഥലത്തേക്കാണ് കുഞ്ഞ് ചെന്ന് വീണത്. കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാരും ആശുപത്രി ജീവനക്കാരും സ്ഥലത്തേക്ക് കുതിച്ചെത്തി കുഞ്ഞിനെ വാരിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ടിഷ, ഡോ.ആല്‍ഫി, നഴ്‌സിംഗ് ഓഫീസര്‍ ജിഷ, അസിസ്റ്റന്റ് മാരായ അനില്‍, റെജീന എന്നിവരും സുരക്ഷാ ജീവനക്കാരുമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുഞ്ഞിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനും അമ്മയ്ക്കും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആരില്‍ നിന്നാണ് പെണ്‍കുട്ടി ആരിൽ നിന്നാന്ന് ഗര്‍ഭം ധരിച്ചതെന്നു വ്യക്തമല്ല. ഇത് സംബന്ധിച്ച് ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.







