തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് അരുവിപ്പാറ തെക്കേ വിളയിലെ സുജിത്ത്( 32 ), ആതിര നിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസക്കാരിയായ കായംകുളം വള്ളിക്കുന്ന് സരിത (37 )എന്നിവരാണ് അറസ്റ്റിലായത് . തിരുവനന്തപുരം വെമ്പായം പുത്തൻ വിളയിലെ ശരത്തിനെ (37 )ആണ് ഇവർ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ചത്. 2021ൽ കരമനയിലെ വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും .പ്രതികളും ശരത്തും മുൻ പരിചയക്കാരാണ്. അഭിലാഷിന്റെ ഭാര്യ മോഷണ കേസിൽ ജയിലിൽ ആയിരുന്നു. ഇതിന് കാരണം ശരത്താണെന്ന സംശയമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. പ്രതികൾ വാടക വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ ശരത്തിനെ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അക്രമം . അക്രമത്തിൽ ബോധരഹിതനായി നിലത്ത് വീണ ശരത്ത് മരിച്ചു എന്ന് കരുതി അവിടെ തന്നെ ഉപേക്ഷിച്ച ശേഷം അക്രമികൾ സ്ഥലം വിടുകയായിരുന്നു. ദീർഘ നേരത്തിനു ശേഷം ബോധം തിരിച്ചു കിട്ടിയ ശരത്ത് വിവരം നാട്ടുകാരെ അറിയിച്ചു. അവർ പോലീസിന് വിവരം നൽകുകയായിരുന്നു. തുടർന്ന് ശരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ്ചെയ്തു.കോടതി ഇവരെ റിമാൻഡ് ചെയ്തു.







