പി പി ചെറിയാൻ
ലോസ് ഏഞ്ചൽസ്: ഇന്ത്യൻ ദൂര ഓട്ടക്കാരൻ ഗുൽവീർ സിങ് 5000 മീറ്റർ ഔട്ട്ഡോർ ഓട്ടത്തിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു. കാലിഫോർണിയയിൽ നടന്ന ‘സൗണ്ട് റണ്ണിങ് ട്രാക്ക് ഫെസ്റ്റിൽ’ 13:03.93 മിനിറ്റിൽ ഓടിയെത്തി വെള്ളി മെഡൽ നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. 12:57.22 മിനിറ്റിൽ ഒന്നാമതെത്തിയ എറിട്രിയൻ താരം ഹബ്തോം സാമുവലിനാണ് ഈ ഇനത്തിൽ സ്വർണ്ണം.
2024 സെപ്റ്റംബറിൽ ജപ്പാനിൽ താൻ തന്നെ സ്ഥാപിച്ച 13:11.82 മിനിറ്റിന്റെ റെക്കോർഡാണ് ഗുൽവീർ മറികടന്നത്. പുതിയ നേട്ടത്തോടെ സ്വന്തം റെക്കോർഡിൽ എട്ട് സെക്കൻഡോളം സമയത്തിന്റെ കുറവ് വരുത്താൻ താരത്തിന് സാധിച്ചു. നിലവിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ സുബേദാറായ ഗുൽവീറിന്റെ ഈ അന്താരാഷ്ട്ര നേട്ടത്തെ ഇന്ത്യൻ ആർമി സ്പോർട്സ് വിങ് പ്രശംസിച്ചു.
3000 മീറ്റർ, 5000 മീറ്റർ, 10000 മീറ്റർ ട്രാക്ക് ഇനങ്ങളിലും 25 കിലോമീറ്റർ റോഡ് റേസിലും ഒരേസമയം ദേശീയ റെക്കോർഡുകൾ കൈവശം വെക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് ഗുൽവീർ സിങ്. നിലവിലെ ഏഷ്യൻ ചാമ്പ്യൻ കൂടിയായ താരം വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടുകയെന്ന ലക്ഷ്യത്തോടെ യു.എസിലെ കൊളറാഡോയിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.







