പി. പി. ചെറിയാൻ
വാഷിംഗ്ടൺ: ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് പോക്കൻ യു.എസിൽ അറസ്റ്റിലായി. പത്ത് വർഷത്തിലേറെയായി ചൈനയിൽ താമസിക്കുന്ന ഇദ്ദേഹം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വരെ കൈമാറാനായി രഹസ്യ റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ.
ട്രംപ് ഭരണകൂടത്തിൽ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ചൈനീസ് ഇന്റലിജൻസുമായി ബന്ധിപ്പിക്കാൻ തോമസ് ഇടനിലക്കാരനായി പ്രവർത്തിച്ചു. ഇത്തരത്തിൽ താൻ ചൈനീസ് ഹാൻഡ്‌ലർക്ക് പരിചയപ്പെടുത്തിയ ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ ചൈനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകാൻ ’80 ശതമാനവും സാധ്യതയുണ്ടെന്ന്’ തോമസ് എഫ്.ബി.ഐയോട് സമ്മതിച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തോമസിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചൈനീസ് നിർദ്ദേശപ്രകാരം യു.എസ് ഉദ്യോഗസ്ഥർക്ക് ലാപ്ടോപ്പും മൊബൈൽ ഫോണുകളും കൈമാറിയതായും കണ്ടെത്തി. ചൈനീസ് മാധ്യമങ്ങളിൽ ‘ടോം മക്ഗ്രെഗർ’ എന്ന വ്യാജപ്പേരിൽ എഴുതിയിരുന്ന തോമസ്, പ്രമുഖ ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി നേതാവായിരുന്ന ടോം പോക്കന്റെ മകനാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ തോമസിന് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാം.







