വാടകക്കെടുത്ത് മറിച്ചു വിറ്റ ആഡംബര കാറുകള്‍ എത്ര?; ജീവിതം അടിച്ചുപൊളിച്ച ഷംസുദ്ദീന്‍ മുഹമ്മദ് ജയിലില്‍, പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ഒരുങ്ങി വിദ്യനഗര്‍ പൊലീസ്

കാസര്‍കോട്: വാടകയ്‌ക്കെടുക്കുന്ന ആഡംബര കാറുകള്‍ മറിച്ച് വിറ്റതു വഴി ലഭിച്ച ലക്ഷക്കണക്കിന് രൂപ കൊണ്ട് ജീവിതം അടിച്ചുപൊളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ്. കാഞ്ഞങ്ങാട്, ആവിക്കരയിലെ ക്വാട്ടേഴ്‌സില്‍ താമസക്കാരനായ ഷംസുദ്ദീന്‍ മുഹമ്മദിനെ (32) കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ സ്ത്രീ നല്‍കിയ പരാതി പ്രകാരം കഴിഞ്ഞ ദിവസമാണ് ഇയാളെ വിദ്യാനഗർ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിനീഷും എസ് ഐ അനൂപും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയക്കുകയായിരുന്നു.
വാടകയ്‌ക്കെടുക്കുന്ന കാറുകള്‍ മറ്റൊരു സംഘത്തിന് വാടകയ്ക്ക് മറിച്ച് നല്‍കുകയാണ് ഇയാളുടെ തട്ടിപ്പിന്റെ ആദ്യത്തെ സ്റ്റെപ്പെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പല കൈകളിലൂടെ പോകുന്ന കാര്‍ ഒടുവില്‍ കോട്ടയം, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റിന് തുച്ഛമായ വിലയ്ക്ക് വില്പന നടത്തുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ആകര്‍ഷകമായ രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്ന ഷംസുദ്ദീന്‍ മുഹമ്മദിന്റെ വാക്ചാതുരി പ്രധാനമാണെന്നും ഇതുവഴിയാണ് പലരെയും കെണിയില്‍ വീഴ്ത്തിയതെന്നും പൊലീസ് പറയുന്നു. 80 ൽ പരം കാറുകളാണ് ഇയാള്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയത് എന്നാണ് പ്രാഥമിക വിവരം. കാസര്‍കോട്, ബദിയടുക്ക തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാന കേസുകള്‍ ഉണ്ട് .പ്രസ്തുത പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അന്വേഷണത്തിനായും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page