കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വില്‍പ്പന നടത്തുന്ന റാക്കറ്റിന്റെ തലവന്‍ വിദ്യാനഗറില്‍ അറസ്റ്റില്‍; കാസര്‍കോട് ജില്ലയില്‍ നിന്നു മാത്രം മറിച്ചു വിറ്റത് 80 കാറുകള്‍ !

കാസര്‍കോട്: കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ച് നല്‍കുകയും പിന്നീട് വില്‍പ്പന നടത്തുകയും ചെയ്യുന്ന റാക്കറ്റിന്റെ തലവന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, ആവിക്കര, ബീച്ച് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ മുഹമ്മദി(44)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷും സംഘവും അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍ സ്വദേശിനിയായ ഒരു സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ മുഹമ്മദ് പിടിയിലായത്. ആളുകളില്‍ നിന്നു രണ്ടോ, മൂന്നോ മാസത്തേക്ക് കാര്‍ വാടകക്കെടുക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. വാടകക്ക് എടുക്കുന്ന കാര്‍ പിന്നീട് മറ്റു പലര്‍ക്കും മറിച്ചു വാടകക്കു നല്‍കും. ഒന്നില്‍ കൂടുതല്‍ തവണ കാര്‍ വാടകക്കു മറിച്ചു നല്‍കിയ ശേഷം കാര്‍ എറണാകുളത്തെത്തിക്കുകയും ഒരു റാക്കറ്റിനു വില്‍പ്പന നടത്തുകയും ചെയ്യും. കാറിന്റെ ഉടമ അന്വേഷിച്ചെത്തുമ്പോള്‍ മുങ്ങി നടക്കലാണ് ഷംസുദ്ദീന്‍ മുഹമ്മദിന്റെ രീതിയെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വിദ്യാനഗര്‍, കാസര്‍കോട്, ബദിയഡുക്ക, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി സമാനരീതിയില്‍ 80 കാറുകള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. കണ്ണൂര്‍, എറണാകുളം ജില്ലകളിലും സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായും സൂചനയുണ്ട്. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഷംസുദ്ദീന്‍ മുഹമ്മദിനെ പിടികൂടിയ സംഘത്തില്‍ വിദ്യാനഗര്‍ എസ്‌ഐ അനൂപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page