തിരുവനന്തപുരം: കാസര്‍കോട്- തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വാർത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
സില്‍വര്‍ ലൈന്‍ പദ്ധതി തത്വത്തില്‍ റദ്ദാക്കിയതാണ്. എന്നാല്‍ വിജ്ഞാപനം നിലവില്‍ ഉള്ളതിനാല്‍ ഭൂമി ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ, പണയപ്പെടുത്താനോ കഴിയാത്ത സാഹചര്യമാണുള്ളത്. അതു മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനാണ് മന്ത്രിസഭ സുപ്രധാന തീരുമാനം കൈക്കൊണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ ലൈനിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ എടുത്തുമാറ്റാന്‍ റവന്യു വകുപ്പിനു നിര്‍ദ്ദേശം നല്‍കും. 2026 ആഗസ്റ്റ് 31ന് കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നവംബര്‍ 31വരെ നീട്ടി. യു ഡി എഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കും. ഇതിനായി ജൂണ്‍ ഒന്നു മുതല്‍ നൂറുദിന കര്‍മ്മ പദ്ധതി നടപ്പിലാക്കും- മുഖ്യമന്ത്രി പറഞ്ഞു.







