നിങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ അവഗണിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!

ഡോ. ഷഹനാദ് പി.എം.എ
(സ്‌പെഷ്യലിസ്‌റ് ജെറിയാട്രിക് മെഡിസിന്‍
ആസ്റ്റര്‍ മിംസ് കാസര്‍കോട്)

കഴിഞ്ഞ കുറച്ചു നാളുകളായി വിട്ടുമാറാത്ത തലവേദനയുണ്ടായിരുന്നുവെങ്കിലും, വാര്‍ദ്ധക്യത്തെ തുടര്‍ന്ന് ഉറക്കക്കുറവും മറ്റു പ്രയാസങ്ങളും മൂലം സാധാരണ ക്ഷീണമെന്ന് കരുതി അയാള്‍ അത് പാടെ അവഗണിച്ചു. എന്നാല്‍ പരിശോധിച്ചപ്പോള്‍ അയാളുടെ രക്തസമ്മര്‍ദ്ദം അപകടകരമായ നിലയിലായിരുന്നു. തൊട്ടടുത്ത ദിവസം ഉണ്ടാകുമായിരുന്ന വലിയൊരു പക്ഷാഘാതത്തില്‍ നിന്നാണ് അയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഇന്നത്തെ അവസ്ഥയാണിത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ പകുതിയോളം പേര്‍ക്കും തങ്ങള്‍ക്ക് ഈ രോഗമുണ്ടെന്ന കാര്യം അറിയില്ല. അതുകൊണ്ടാണ് മെഡിക്കല്‍ ലോകം ഹൈപ്പര്‍ടെന്‍ഷനെ ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കുന്നത്. യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ ശരീരത്തിനുള്ളില്‍ പതുങ്ങിയിരുന്ന്, ഹൃദയം, മസ്തിഷ്‌കം, വൃക്കകള്‍ എന്നിവയെ സാവധാനം തകര്‍ക്കാന്‍ ഇതിന് കഴിയും.

ലക്ഷണങ്ങളില്ലാത്ത അവസ്ഥ

വൈദ്യശാസ്ത്രപരമായി നോക്കിയാല്‍, ഹൈപ്പര്‍ടെന്‍ഷന്റെ ഏറ്റവും വലിയ കെണി അതിന് പ്രകടമായ ലക്ഷണങ്ങളില്ല എന്നതാണ്. പ്രമേഹത്തെപ്പോലെ അമിതമായ ദാഹമോ ക്ഷീണമോ, അല്ലെങ്കില്‍ മറ്റ് ഇന്‍ഫെക്ഷനുകളെപ്പോലെ പനിയോ ഒന്നും ഇത് തുടക്കത്തില്‍ കാട്ടിത്തരില്ല. ശരീരത്തിനുള്ളില്‍ ബി പി അപകടകരമാംവിധം ഉയരുമ്പോഴും വ്യക്തി തികച്ചും സാധാരണക്കാരനായി നടക്കുന്നുണ്ടാകും. ഒടുവില്‍ മറ്റെന്തെങ്കിലും അസുഖത്തിന് ഡോക്ടറെ കണ്ട് യാദൃശ്ചികമായി ബി പി പരിശോധിക്കുമ്പോഴായിരിക്കും പലരും തങ്ങള്‍ ഒരു വലിയ രോഗത്തെയാണ് ഇത്രയും കാലം ചുമന്നുനടന്നതെന്ന് തിരിച്ചറിയുന്നത്. കടുത്ത തലവേദന, ശ്വാസംമുട്ടല്‍, മൂക്കില്‍ നിന്ന് ചോര വരിക എന്നിവ ഉണ്ടാകുമ്പോഴേക്കും രോഗം ഗുരുതരമായ ഘട്ടത്തില്‍ എത്തിയിട്ടുണ്ടാകും.

മാനസിക സമ്മര്‍ദ്ദവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും

ഈ രോഗം കണ്ടെത്താനുള്ള കാലതാമസത്തിന് പിന്നിലെ മാനസികവും സാമൂഹികവുമായ കാരണങ്ങള്‍ മെഡിക്കല്‍ കാരണങ്ങളേക്കാള്‍ സങ്കീര്‍ണ്ണമാണ്. ഇന്നത്തെ അതിവേഗ ലോകത്ത് വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം ഒരു ജീവിതരീതിയായി നാം അംഗീകരിച്ചു കഴിഞ്ഞു. കടുത്ത സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകള്‍ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകളെ തുടര്‍ച്ചയായി സങ്കോചിപ്പിക്കുകയും ചെയ്യും. ഇത് ബി പി സ്ഥിരമായി ഉയര്‍ത്തി നിര്‍ത്താന്‍ കാരണമാകുന്നു.

സാമൂഹിക മിഥ്യാധാരണകളും മാറിയ ജീവിതശൈലിയും

മാറിയ ഫാസ്റ്റ് ഫുഡ് സംസ്‌കാരം, ഭക്ഷണത്തിലെ അമിതമായ ഉപ്പും കൊഴുപ്പും, ശാരീരിക അധ്വാനമില്ലായ്മ, അമിതവണ്ണം, മദ്യപാന-പുകവലി ശീലങ്ങള്‍ എന്നിവ കാരണം ഇന്ന് മുപ്പതുകളിലെത്തി നില്‍ക്കുന്ന യുവാക്കളിലാണ് ഈ രോഗം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ‘സോഡിയം’ അളവ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ‘എനിക്ക് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലല്ലോ, പിന്നെന്തിനാ ഡോക്ടറെ കാണുന്നത്?’ എന്ന അമിത ആത്മവിശ്വാസവും അശ്രദ്ധയുമാണ് വലിയൊരു വിഭാഗം ജനങ്ങളെയും കൃത്യമായ രോഗനിര്‍ണ്ണയത്തില്‍ നിന്നും ചികിത്സയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ചികിത്സയും ജീവിതശൈലി മാറ്റവും

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നത് മരുന്ന് കഴിക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതിന് ജീവിതശൈലിയില്‍ സമഗ്രമായ മാറ്റം ആവശ്യമാണ്.

*കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക: വാര്‍ധക്യത്തില്‍ എത്തിയ എല്ലാ വ്യക്തികളും കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കണം.

*ഭക്ഷണക്രമത്തിലെ നിയന്ത്രണം: ഉപ്പിന്റെ ഉപയോഗം പ്രതിദിനം 5 ഗ്രാമില്‍ താഴെയായി പരിമിതപ്പെടുത്തുക. സംസ്‌കരിച്ച ഭക്ഷണങ്ങളും അച്ചാറുകളും ഒഴിവാക്കി, പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

*ശാരീരിക അധ്വാനം: ദിവസവും കുറഞ്ഞത് 30 മുതല്‍ 45 മിനിറ്റ് വരെ വേഗത്തിലുള്ള നടത്തമോ മറ്റ് വ്യായാമങ്ങളോ ശീലമാക്കുക.

*മനസ്സിനെ ശാന്തമാക്കുക: വിനോദങ്ങളില്‍ ഏര്‍പ്പെടുക, ധ്യാനം, യോഗ എന്നിവയിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തണം.

ഹൈപ്പര്‍ടെന്‍ഷന്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു രോഗമാണ്. ഈ ഹൈപ്പര്‍ടെന്‍ഷന്‍ ദിനത്തില്‍ നാമെടുക്കേണ്ട ഏറ്റവും വലിയ തീരുമാനം, നമ്മുടെ ശരീരത്തിന്റെ താളം കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍, വരാതെ തടയുന്നതാണ് ബുദ്ധി. നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഇന്ന് തന്നെ പരിശോധിക്കൂ, വിലപ്പെട്ട ജീവിതം സുരക്ഷിതമാക്കൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page