കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ . കുംബഡാജെ, മയിൽ തൊട്ടിയിലെ കിരൺ ( 30 ), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരെയാണ് കാസർകോട് എ എസ്.പി അച്യുത് അശോക്, ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കർണ്ണാടക ,പുത്തൂരിൽ വച്ച് 24 മണിക്കൂറുകൾക്കകം അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തിൽ എസ് ഐ മാരായ രൂപേഷ്, സുകുമാരൻ , പ്രസാദ്, സജീവൻ , സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ , അനീഷ് , വർഗ്ഗീസ്, ശ്രീനേഷ്, എന്നിവരും ഉണ്ടായിരുന്നു.കുംബഡാഡെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാര്‍പ്പിനടുക്ക, ബദ്ര കുഡ്‌ലു ഹൗസ് സ്വദേശിയുമായ സുരേഷ് (42)ആണ് ഞായറാഴ്ച രാത്രികൊല്ലപ്പെട്ടത്. കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഗ്രൗണ്ടില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ ബാങ്ക് പരിസരത്ത് എത്തിയ പ്രതികള്‍ സുരേഷിനെ കുത്തുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.






