തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കാനിരിക്കെ, മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് മുന്നണി ഘടകകക്ഷികൾ ഏകദേശ ധാരണയിൽ എത്തി. മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ചില കക്ഷികളെങ്കിലും ഇടഞ്ഞു നിൽക്കുന്നുണ്ട്. ഓരോ അംഗങ്ങൾ ഉള്ള രണ്ട് പാർട്ടികൾക്ക് മന്ത്രിസ്ഥാനം രണ്ടര വർഷം എന്ന മുന്നണി നിലപാടും എതിർപ്പിനിടയാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയും 12 മന്ത്രിമാരും കോൺഗ്രസിന് ആണെന്നാണ് ഏകദേശ ധാരണയിലെത്തിയിട്ടുള്ളത് .ലീഗിന് 5 മന്ത്രിമാർ . കേരള കോൺഗ്രസ് ജോസഫ് , കേരള കോൺഗ്രസ് ജേക്കബ്, സി.എം.പി.,ആർ.എസ്.പി., കെ.ഡി.പി. പാർട്ടികൾക്ക് ഓരോ മന്ത്രി സ്ഥാനമാണ് വീതം വെച്ചിട്ടുള്ളത്. ജി സുധാകരനും മന്ത്രിയാവുമെന്നു കരുതുന്നു. കോൺഗ്രസ്സിൽ നിന്ന് വി.ഡി.സതീശൻ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് ,കെ മുരളീധരൻ , തിരുവഞ്ചൂർ രാധാകൃഷ്ണൻ ,എ പി അനിൽകുമാർ ,ബിന്ദു കൃഷ്ണ, പി.സി.വിഷ്ണുനാഥ്, എം. ലിജു ,ചാണ്ടി ഉമ്മൻ , ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് അവസാന ലിസ്റ്റി നോട് അടുത്തുകൊണ്ടിരിക്കുന്നത്. മാത്യു കുഴൽനാടൻ, വി.ടി.ബൽറാം , ജ്യോതികുമാർ ചാമക്കാല എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന അഭിപ്രായങ്ങളും തുടരുന്നുണ്ട് .ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, പി.കെ. ബഷീർ ,കെ എം ഷാജി എന്നിവരുടെ പേരുകളാണ് മുന്നിൽ. എ കെ എംഅഷ്റഫ് ഉൾപ്പെടെ മറ്റ് ചില പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നു. സി.എം.പിയിൽ നിന്നു സിപി ജോണും , കേരള കോൺഗ്രസ് ജേക്കബിൽ നിന്നു അനൂപ് ജേക്കബ് ,കെ ഡി പി യിൽ നിന്നു മാണി സി.കാപ്പൻ, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ്, ആർഎസ്പി യിൽ നിന്ന് ഷിബു ബേബി ജോൺ എന്നിവർ മന്ത്രിമാരാവുമെന്നു ധാരണയായിട്ടുണ്ട്. അതേസമയം 22 എംഎൽഎമാരുള്ള ലീഗിന് 5 മന്ത്രിസ്ഥാനം നൽകുമ്പോൾ 7 എംഎൽഎമാരുള്ള കേരള കോൺഗ്രസ് ജോസഫിന് രണ്ടു മന്ത്രിസ്ഥാനം വേണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.







