കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ പ്രസിദ്ധമായ ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം മെയ് 22, 23 തീയതികളിൽ നടക്കും . അകത്തെ കലശ ചടങ്ങുകൾ 22 നും പുറത്തെ കലശ ചടങ്ങുകൾ 23 നും നടക്കും.
കലശോത്സവത്തിൻ്റെ ഭാഗമായുള്ള ഓല കൊത്തൽ ചടങ്ങ് 19-നു രാവിലെ 7.50 മുതൽ 8.40 വരെ അടോട്ട് മൂത്തേടത്ത് കുതിര്, കിഴക്കുംകര എളേടത്ത് കുതിര് എന്നിവിടങ്ങളിൽ ആചാരപരമായി നടക്കും. പ്രശ്‌നചിന്തയുടെ അടിസ്ഥാനത്തിൽ ജന്മകണിശൻ വിനോദ് ഓലകൊത്തലിന്റെയും കലശോത്സവത്തിന്റെയും നാളുകൾ നിർണ്ണയിച്ചു.
മൂലച്ചേരി നായരച്ഛൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ വി. എം. ജയദേവൻ, ട്രസ്റ്റി ബോർഡ് അംഗം എൻ. വി. ബേബിരാജ്, കുമ്മണാർകളരി മൂത്തകുരിക്കൾ, മടിയൻകർണ്ണമൂർത്തി, മടിയൻചിങ്കം, മടിയൻപുല്ലൂരാൻ, പാറക്കാടൻ, പടിഞ്ഞാറ്റെൻ, ആലന്തട്ട ആശാരി, കലശം എഴുന്നള്ളിക്കുന്ന കളരികളിലുള്ളവർ, ആചാരസ്ഥാനികർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.22ന് അകത്തെ കലശ നാളിൽ രാത്രി പെരളം വയലിൽ കലശം, അടോട്ട് മൂത്തേടത്ത് കുതിര് കലശം, കിഴക്കും കര എളേടത്ത് കുതിര് കലശം എന്നീ മൂന്ന് കലശങ്ങളും മണാളൻ,മണാട്ടി, മാഞ്ഞാളഅമ്മ എന്നീ മൂന്ന് തെയ്യങ്ങളും അരങ്ങിലെത്തും.23പുറത്തെ കലശ നാളിൽ വൈകിട്ട് പെരളം വയലിൽ, അടോട്ട് മൂത്തേടത്ത് കുതിര് എന്നിവിടങ്ങളിലെ ഓരോ കലശവും കിഴക്കുംകര എളേടത്ത് കുതിര് മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളരിയിലെ രണ്ട് കലശങ്ങളും അടക്കം 6 കലശങ്ങൾ ഭക്തജന ആരവത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നതോടൊപ്പം ക്ഷേത്രപാലകൻ, കാളരാത്രി, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളും അരങ്ങിലെത്തും. ഒപ്പം മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള മീൻ കോവ സമർപ്പണവും നടക്കും.






