നീറ്റ് യുജി പുനഃപരീക്ഷ ജൂണ്‍ 21ന്; വീണ്ടും രെജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എന്‍ടിഎ

ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷ ജൂണ്‍ 21ന് നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ എന്‍ടിഎ തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഉന്നതതല യോഗം ചേര്‍ന്നാണ് പുതിയ തീയതി തീരുമാനിച്ചത്. പരീക്ഷയില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പരീക്ഷ പൂര്‍ണമായി റദ്ദാക്കിയത്. അക്കാദമിക് സെഷന്‍ വൈകാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ തീയതി പ്രഖ്യാപിക്കുകയായിരുന്നു.

മേയ് മാസത്തിലെ പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ വീണ്ടും രെജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പഴയ അപേക്ഷകള്‍ തന്നെ പരിഗണിക്കും. പുനഃപരീക്ഷയ്ക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കില്ല. നേരത്തെ അടച്ച ഫീസ് തിരിച്ചു നല്‍കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗിക വെബ് സൈറ്റ് വഴി വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്ത പരീക്ഷാ നഗരങ്ങളില്‍ മാറ്റമുണ്ടാകില്ലെങ്കിലും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി അനുവദിക്കാന്‍ സാധ്യതയുണ്ട്.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സമഗ്രമായ അന്വേഷണത്തിനായി സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും കൃത്യമായ വിവരങ്ങള്‍ക്കായി എന്‍ടിഎ ഔദ്യോഗിക വെബ്സൈറ്റ് മാത്രം പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെക്കന്‍ കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഈ വിദ്യാര്‍ത്ഥി ചോദ്യപേപ്പര്‍ ഫോര്‍വേഡ് ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു. വിശദാംശങ്ങള്‍ ശേഖരിച്ച ഏജന്‍സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page