തൃക്കരിപ്പൂർ: കണ്ണൂരിലെ മിലിട്ടറി കാന്റീനിൽ ജോലി വാഗ്ദാനം ചെയ്തു ഒരു ഡസനിൽപരം വനിതകളിൽ നിന്ന് ശരാശരി കാൽ ലക്ഷത്തിൽ പരം രൂപ വീതം തട്ടിയെടുത്തതായി പരാതി. പരാതിയെ തുടർന്ന് ഒരു ഉയർന്ന പോലീസുദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് നിയോഗിച്ചു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് അതേ സ്ഥാപനത്തിലെ ജീവനക്കാരായ 15വോളം വനിതകളെ പ്രലോഭിപ്പിച്ചു സിനോജ് എന്നയാളുമായി ച്ചേർന്നു തട്ടിപ്പിനു വഴി ഒരുക്കിയതെന്നു തൃക്കരിപ്പൂർ എടച്ചാക്കൈ മാച്ചിക്കാട് പരിസരവാസികളായ പരാതിക്കാർ പറഞ്ഞു. തൃക്കരിപ്പൂർ സമീപ പ്രദേശങ്ങളിലുള്ളവരാണ് വഞ്ചനയിൽ കുടുങ്ങിയത്. നടക്കാവ് കോളനിയിലെ ഷൈനി എന്ന സ്ത്രീയാണ് കേന്ദ്രസർക്കാർ സ്ഥാപനമായ കണ്ണൂരിലെ മിലിറ്ററി കാന്റീനിൽ ഇവർക്ക് ജോലി വാഗ്ദാനം ചെയ്തതെന്നും അതിന്റെ പ്രമുഖ ഇടപാടുകാരൻ ജിതേഷ് എന്നയാളാണെന്നും ഷൈനിയാണ് അറിയിച്ചതെന്നും പരാതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് കിഷോർ എന്ന ഇടനിലക്കാരൻ ഉണ്ടെന്നും അറിയിച്ചു. സുരക്ഷിതമായ ജോലി ലഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഷൈനി കിഷോറിനെയും ജിതേഷിനെയും ബന്ധപ്പെട്ടാണ് തങ്ങളുടെ ജോലിക്കാര്യം ഉറപ്പാക്കിയതെന്നും അതിന്റെ പ്രാരംഭ ചെലവുകൾക്കാണെന്നു പറഞ്ഞാണ് ശരാശരി 25000 രൂപ വീതം ഈടാക്കിയതെന്നും പരാതിയിൽ പറഞ്ഞു. ഗൂഗിൾ പേ വഴിയാണ് ജിതേഷിനു രൂപ അയച്ചുകൊടുത്തതെന്നു കൂട്ടിച്ചേർത്തു. എന്നാൽ കിഷോറും ജിതേഷും എവിടെ ഉള്ളവരാണെന്ന് ഷൈനി വെളിപ്പെടുത്തിയിട്ടില്ലെന്ന് പരാതിയിൽ തുടർന്ന് പറഞ്ഞു. അതേസമയം ഇവരുടെ ഫോൺ നമ്പർ നൽകുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു പണം നൽകിയത് .പണം സ്വീകരിച്ച ശേഷം ഉടൻ ജോലിയിൽ ചേരുന്നതിനുള്ള കത്ത് വരും എന്ന് ഇവർ അറിയിച്ചു. ഇതുവരെ കാത്തിരുന്നിട്ടും കത്ത് ലഭിച്ചില്ല. ഫോണിൽ വിളിച്ചാൽ അത് എടുക്കാത്ത നിലകൂടി എത്തിയതോടെ ചന്തേര പോലീസിൽ പരാതിപ്പെടുകയായിരുന്നു .എന്നാൽ ഇത്തരം കേസുകൾ തങ്ങളുടെ പരിധിക്ക് പുറത്താണ് എന്നായിരുന്നു പോലീസിന്റെ നിലപാട് എന്ന് അവർ പറഞ്ഞു. എങ്കിലും ഓരോ തവണ പോലീസിനെ സമീപിക്കുമ്പോഴും പണം മടക്കിത്തരുമെന്നു തട്ടിപ്പുസംഘം സമ്മതിച്ചിട്ടുണ്ടെന്നും മിക്കവാറും ഇന്നോ, നാളെയോ പണം തിരിച്ചു നൽകുന്നുമായിരുന്നു പോലീസു പറഞ്ഞി രുന്നതെന്നും പരാതിക്കാർ അറിയിച്ചു.ഇതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന സംശയം വർധിച്ചതെന്ന് ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ അവർ പറഞ്ഞു. തട്ടിപ്പുസംഘം മറ്റ് പ്രദേശങ്ങളിലും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടായേക്കുമെന്ന് പരാതിക്കാർ സംശയം പ്രകടിപ്പിച്ചു .







