ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിലുള്ള സസ്പെൻസ് തുടരുന്നു. എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി സ്വവസതിയിലേയ്ക്ക് വിളിച്ചു വരുത്തി ചർച്ച നടത്തി. രമേശ് ചെന്നിത്തല യെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഡി സതീശൻ ആയിരിക്കും മുഖ്യമന്ത്രി യാവുകയെന്നാണ് സൂചന. ചര്‍ച്ച തുടരുന്നതിനിടെ എ.ഐ.സി.സി നിരീക്ഷക സംഘം വൈകിട്ട് 4 ന് ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തെത്തും. നിരീക്ഷകരായ ദീപാദാസ് മുന്‍ഷി, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക്, ഉത്തരാഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് എന്നിവരാണ് ഫ്‌ളൈറ്റില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം കെ.സി വേണുഗോപാല്‍ ഇല്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
അതേസമയം മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. നിയമസഭ കക്ഷി യോഗം നാലു മണിക്ക് തിരുവനന്തപുരത്ത് ചേരും.
ഇന്നുച്ചക്ക് എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍വച്ച് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.







