കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബത്തിന്റെ പരാതി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പരാതി നല്‍കി. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ(27) യുടെ മരണത്തിലാണ് കുടുംബം പരാതി നല്‍കിയത്. പൊലീസിലും ആശുപത്രി സൂപ്രണ്ടിനും നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഫേബയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ലേബര്‍ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ സുഖപ്രസവം നടക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഫേബയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണത്തിനിടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.

വേദനയുണ്ടായിട്ടും എട്ട് മണിക്കൂറോളം ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തതിനെത്തുടര്‍ന്നാണ് പ്രസവ ചികിത്സയ്ക്കായി ഫേബ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. ഫേബയുടെ രണ്ടാമത്തെ പ്രസവമാണ്. ഏഴുവയസ്സുള്ള ഒരു മകനുണ്ട്. നിലവില്‍ മൃതദേഹം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page