കാസര്‍കോട്: മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കിസാന്‍ സേനാ സംസ്ഥാന -ജില്ലാ നേതാവുമായ ഷുക്കൂര്‍ കാണാജെ (55)യെ തറവാട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിവ് പോലെ ചൊവ്വാഴ്ച രാവിലെ പുത്തിഗെ, കട്ടത്തടുക്കയിലെ വീട്ടില്‍ നിന്ന് കാണാ ജെയിലെ തോട്ടത്തിലേക്ക് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഫോണ്‍ വിളിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണാജയിലെ തോട്ടത്തിന് സമീപത്തുള്ള തറവാട് വീട്ടിൽ എത്തുകയായിരുന്നു. വീടിനകത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. നിരവധി കർഷക സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷുക്കൂറിന്റെ ആത്മഹത്യ നാടിനെ കണ്ണീരിലാഴ്ത്തി.
ഭാര്യ: സസ്മ. മക്കള്‍: ഫാത്തിമത്ത് സുസ, സസ, സിസാൻ സഹോദരങ്ങള്‍: അലി, അസീസ്, നസീമ, പരേതയായ ഉമ്മാലി.






