കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച വര്‍ഷങ്ങളായി നടന്നുവന്നിരുന്ന അവയവദാന തട്ടിപ്പ് മാഫിയാ സംഘത്തലവന്‍ കാസര്‍കോട്,കളനാട് ചളിയങ്കോട്ടെ നജീബ് കല്ലട്രയുടെ ഡയറി പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെടുത്തത്.ഇതിലെ ഓരോ പേജുകളും വിശദമായി പരിശോധിച്ച് വരികയാണ് അന്വേഷണ സംഘം .തുടര്‍ അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ ഡയറിയിലെ വിവരങ്ങള്‍ ഒന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. മൂന്നുവര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ അവയവദാന തട്ടിപ്പുകള്‍ നടന്നു എന്നാണ് ഡയറിയില്‍ നിന്ന് ലഭിച്ച പ്രധാന വിവരമെന്നാണ് സൂചന.
ഡയറിയില്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള ഏതാനും ഉന്നതവ്യക്തികളുടെ പേരുകള്‍ ഉള്ളതായും ഇവര്‍ക്ക് തട്ടിപ്പുമായി ബന്ധം ഉണ്ടായെന്ന കാര്യവും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. ഏതാനും സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിച്ചതായുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.
സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് കേരളം വിട്ട നജീബ് കല്ലട്രയെ ഞായറാഴ്ച പുലർച്ചെ ഡല്‍ഹിക്കു സമീപത്തെ ഒരു വീട്ടില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പിന്നീട് സ്ഥലത്തെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗമാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്. കേസില്‍ നജീബിന്റെ ഭാര്യ ഉള്‍പ്പെടെ മറ്റ് ഏഴുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.







