ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി ആരായിരിക്കുമെന്ന പ്രഖ്യാപനം തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ഉണ്ടാകുമെന്ന് സൂചന. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകും എന്നാണ് സൂചന. എന്നാല്‍ ഇതിനോട് വിഡി സതീശനോ രമേശ് ചെന്നിത്തലയോ പ്രതികരിച്ചിട്ടില്ല. ഉപമുഖ്യമന്ത്രിപദം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഉണ്ടാകില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
അതേസമയം ചെന്നിത്തലയെയും വി ഡി സതീശനെയും ഒഴിവാക്കി എംപിയായ കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ പ്രതിഷേധങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇത് താൽക്കാലികമായിരിക്കുമെന്നും കൂടുതൽ എംഎൽഎ മാരുടെയും പിന്തുണ കെ.സി വേണുഗോപാലിന് ആണെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. സതീശനെയും ചെന്നിത്തലയെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷം വീതം മുഖ്യമന്ത്രിയാക്കാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് അധ്യഷൻ മല്ലികാർജ്ജുന ഖാർഗെ മുന്നോട്ട് വച്ചത്.







