എറണാകുളം: വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ ഡൽഹിയിൽ അറസ്റ്റിലായ കാസര്‍കോട് സ്വദേശിയെ കൊച്ചിയില്‍ എത്തിച്ചു. കളനാട്, ചളിയങ്കോട്ടെ മുഹമ്മദ് നജീബ് കല്ലട്രയെ ആണ് ഞായറാഴ്ച ഉച്ചയോടെ കൊച്ചിയില്‍ എത്തിച്ചത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ ഗാസിയാബാദിലെ ഒരു വീട്ടില്‍ നിന്നാണ് എറണാകുളം റൂറല്‍ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം നജീബിനെ അറസ്റ്റു ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പ്രതിയെ വിമാന മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചത്.
കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ വച്ച് നജീബിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതു വരെ നടത്തിയ ചോദ്യം ചെയ്യലിൽ പൊലീസിനു ലഭിച്ചിട്ടുള്ളത്. അന്വേഷണത്തെ ബാധിക്കുമെന്നത് കണക്കിലെടുത്തു ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
‘കല്ലട്രാസ് മെഡിക്കല്‍ ടൂറിസം’ എന്ന വെബ് സൈറ്റ് വഴിയാണ് നജീബ് തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജരേഖ ഉണ്ടാക്കിയ ശേഷം അവയവ ദാതാക്കള്‍ക്കു തുച്ഛമായ പ്രതിഫലം നല്‍കി തട്ടിപ്പു നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി. എം എല്‍ എ, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വ്യാജ ലെറ്റര്‍ പാഡുകളും തട്ടിപ്പു ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി വ്യാജരേഖകൾ പൊലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്തു.







