എറണാകുളം: വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസർകോട് ,കളനാട് , ചളിയങ്കോട്ടെ മുഹമ്മദ് നജീബ് കല്ലട്ര അറസ്റ്റില്‍. ഡല്‍ഹി അതിര്‍ത്തിയിലെ ഗാസിയാബാദിൽ വച്ച് എറണാകുളം റൂറൽ പൊലീസാണ് നജീബിനെ പിടികൂടിയത്. അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും നേപ്പാളിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായതെന്നാണ് സൂചന. കേസിലെ കൂട്ടു പ്രതികളായ കുന്നത്തുനാട്, കുമാരപുരം തടിയന്‍ വീട്ടില്‍ സണ്ണി വര്‍ഗ്ഗീസ് (56), ഭാര്യ സിനി വര്‍ഗ്ഗീസ് (50), ചേലക്കളത്തെ കുഴിനാടന്‍ വീട്ടില്‍ സനോജ് (22), കുന്നത്തു നാട്, പെരിങ്ങാല ബൈത്തുല്‍ റഹ്‌മ വീട്ടില്‍ റഷീദ (37) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ റഷീദ മുഖ്യപ്രതിയായ നജീബ് കല്ലട്രയുടെ കൂടെ കഴിയുന്ന സ്ത്രീയാണെന്നു പൊലീസ് പറഞ്ഞു.
വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
നജീബിനെ കേരളത്തില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. രാഷ്ട്രീയ നേതാക്കളടക്കം പല ഉന്നതരുമായി ഇയാള്‍ക്ക് ബന്ധം ഉള്ളതായാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇതു സംബന്ധിച്ചും വിശദമായ അന്വേഷണം തുടരുന്നു.







