ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു; ഒപ്പം 5 മന്ത്രിമാരും അധികാരമേറ്റു

കൊല്‍ക്കത്ത: ബംഗാളില്‍ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ. സുവേന്ദുവിനൊപ്പം മറ്റ് അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വലിയ ആരവത്തോടെയാണ് ബംഗാള്‍ ജനത സുവേന്ദുവിനെ വരവേറ്റത്.

ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും എന്‍ഡിഎ മുഖ്യമന്ത്രിമാരും, എന്‍ഡിഎ നേതാക്കളും പങ്കെടുത്തു. റോഡ് ഷോ നടത്തിയാണ് നരേന്ദ്രമോദിയും സുവേന്ദു അധികാരിയും വേദിയിലെത്തിയത്. വേദിയില്‍ ടാഗോറിന്റെ ചിത്രത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

98 വയസുള്ള ബിജെപി നേതാവ് മഖന്‍ലാല്‍ സര്‍ക്കാരിനെ വേദിയില്‍ ആദരിച്ചു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ വന്‍ ജനാവലിയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. ചടങ്ങിനെത്തിയ ജനങ്ങളെ ജാല്‍മുരി വിതരണം ചെയ്താണ് സ്വീകരിച്ചത്.

ബംഗാളില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച പ്രധാന മുഖങ്ങളില്‍ ഒരാളായിരുന്നു സുവേന്ദു അധികാരി.
ആദ്യം കോണ്‍ഗ്രസിന്റെയും പിന്നീട് ഇടതുപക്ഷത്തിന്റെയും അതിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഉരുക്കുകോട്ടയായിരുന്ന ബംഗാള്‍ ഇപ്പോള്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ഒരു കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ അടുത്ത രാഷ്ട്രീയ അനുയായിരുന്നു 55 കാരനായ സുവേന്ദു അധികാരി. മമതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന അദ്ദേഹം 2020ലാണ് തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തുന്നത്.

വെള്ളിയാഴ്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ കണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സുവേന്ദു അധികാരി അവകാശം ഉന്നയിച്ചിരുന്നു. 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.
തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ നേടിയ ഐതിഹാസിക വിജയമാണ് സുവേന്ദുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. നന്ദിഗ്രാം, ഭവാനിപുര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page