കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയന്തി രാജന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിംലീഗിനകത്ത് അച്ചടക്ക നടപടി തുടങ്ങി. മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഹുല്‍ ഹമീദിനെ നീക്കി. ഷാഹുല്‍ ഹമീദിന്റെ ഭാര്യ നാദിറയെ വനിതാലീഗ് ഭാരവാഹി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. പ്രവീണിന്റെ പോസ്റ്റര്‍ നദീറ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു. ഷാഹുല്‍ ഹമീദിന്റെ കോലം കത്തിച്ച് കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തിയിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.ജെ.ഡിയിലെ പി.കെ. പ്രവീണ്‍ നിസാര വോട്ടുകള്‍ക്കാണ് ഇവിടെ നിന്ന് വിജയിച്ചത്. മുസ്ലിംലീഗിന്റെ ദേശീയ ഭാരവാഹിയായ ജയന്തി രാജന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തുകയും ഉജ്വലമായ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിഭാഗം നേതാക്കന്‍മാര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രാദേശിക നേതാക്കളില്‍ ചിലര്‍ ശ്രമിച്ചിരുന്നു. സീറ്റ് കിട്ടാത്ത വിരോധത്തിന് അവരില്‍ ചിലരാണ് തോല്‍പ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.







