പി പി ചെറിയാൻ
ടെക്സസ് :ടെക്സസിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുൻ ഫെഡെക്സ് ഡ്രൈവർ ടാനർ ഹോണർക്ക് (34) കോടതി വധശിക്ഷ വിധിച്ചു. 2022-ൽ ക്രിസ്മസ് സമ്മാനം ഡെലിവറി ചെയ്യുന്നതിനിടെയാണ് അഥീന സ്ട്രാൻഡ് എന്ന പെൺകുട്ടിയെ ഹോണർ തട്ടിക്കൊണ്ടുപോയത്.
പാക്കേജ് ഡെലിവറി ചെയ്യുന്നതിനിടെ വീടിന് മുന്നിൽ നിന്ന അഥീനയെ ഹോണർ വാനിൽ തട്ടിക്കൊണ്ടുപോയി. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ശ്വാസം മുട്ടിച്ചും ക്രൂരമായി മർദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.
വാനിനുള്ളിലെ ഓഡിയോ റെക്കോർഡിംഗുകൾ കോടതിയിൽ നിർണ്ണായകമായി. “നീ സുന്ദരിയായതുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നത്” എന്ന് ഹോണർ കുട്ടിയോട് പറയുന്നതും, ജീവനായി അപേക്ഷിക്കുന്ന കുട്ടിയുടെ നിലവിളിയും കോടതിയിൽ കേൾപ്പിച്ചു.
ഹോണർ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് നിരീക്ഷിച്ച ജൂറി, പ്രതിക്ക് വധശിക്ഷ നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ മാസം വിചാരണ തുടങ്ങിയപ്പോൾ തന്നെ താൻ കുറ്റക്കാരനാണെന്ന് ഹോണർ സമ്മതിച്ചിരുന്നു.
തന്റെ വാഹനം തട്ടി കുട്ടിക്ക് പരിക്കേറ്റെന്നും പരിഭ്രാന്തിയിലാണ് കൊലപാതകം ചെയ്തതെന്നുമാണ് ഹോണർ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. പ്രതിക്ക് ഓട്ടിസം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.







