അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട കേസില്‍ അറസ്റ്റിലായ പ്രതി പിതാവിനെയും കൊലപ്പെടുത്തിയോ? വീട്ടുവളപ്പില്‍ നിന്ന് അസ്ഥിയും വസ്ത്രങ്ങളും കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട കേസില്‍ അറസ്റ്റിലായ ഇളയമകന്‍ സജി (43) പിതാവിനെയും കൊലപ്പെടുത്തിയതായി സംശയം. എട്ടുവര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെ സമാനമായ രീതിയില്‍ സജി കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ സംശയം. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

പിന്നാലെ വീട്ടുവളപ്പില്‍ കുഴിയെടുത്ത് പൊലീസ് പരിശോധന ആരംഭിച്ചു. അമ്മയെയും സഹോദരനെയും കുഴിച്ചിട്ട സ്ഥലത്തിന് തൊട്ടടുത്ത് അടുക്കളയുടെ ഭാഗത്തായാണ് ഇപ്പോള്‍ പൊലീസ് കുഴിയെടുത്ത് പരിശോധിക്കുന്നത്. പരിശോധനയില്‍ വീട്ടുവളപ്പില്‍ നിന്ന് അസ്ഥിയും വസ്ത്രങ്ങളും കണ്ടെത്തി. ഇവിടെ മാത്യുവിനെ കുഴിച്ചിട്ടിരിക്കാം എന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്.

തോട്ടുവാക്കട പൊന്നിട്ടയില്‍ മേരി (71), മകന്‍ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്. സജി ഇരുവരെയും കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്. ഏപ്രില്‍ നാലിന് രാത്രിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് സജി പൊലീസിന് മൊഴി നല്‍കിയത്.

‘അന്ന് രാത്രി ഏഴരയോടെ മദ്യപിച്ചു വീട്ടിലെത്തിയ സഹോദരന്‍ റെജിക്കു ചോറും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു. എന്നാല്‍ റെജി ആഹാരം മുഖത്തേക്കു തട്ടിത്തെറിപ്പിച്ചു. ഇതില്‍ പ്രകോപിതനായി റെജിയെ ആക്രമിച്ചു. കൈകൊണ്ട് അടിച്ചു. ഷൂസ് കൊണ്ട് കഴുത്തില്‍ ചവിട്ടി ഞെരിച്ചു. അതിനിടെ തടസ്സം പിടിക്കാനെത്തിയ അമ്മ മേരിയെ മര്‍ദ്ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ഇതോടെ തറയില്‍ തലയിടിച്ചു വീണ മേരി മരിച്ചു.

അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജി ഞരങ്ങുന്നത് കണ്ട് തോര്‍ത്തുകൊണ്ട് റെജിയുടെ കഴുത്തില്‍ കെട്ടിമുറുക്കി. രാത്രി ഹാളിലെ കട്ടിലിനടിയില്‍ മൃതദേഹങ്ങള്‍ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങള്‍ തണല്‍ വലയില്‍ മൂടി വീടിനു പിന്നിലെ ചായ്പിലേക്കു മാറ്റി. ഇതിനിടെ കൈയ്ക്ക് പരിക്കേറ്റു. ചികിത്സിക്കാന്‍ നെടുങ്കണ്ടത്തേക്കു പോയി. പിറ്റേന്നു മൃതദേഹത്തില്‍ നിന്നു ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന്, വീടിനോടു ചേര്‍ന്നു പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി അവിടെ ഒന്നരയടി താഴ്ചയുള്ള കുഴിയെടുത്തു മറവുചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു. പിന്നീടു പതിവുപോലെ ജോലിക്ക് പോയെന്നുമാണ് സജി പൊലീസിന് മൊഴി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page