പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍; മൂന്നാമനെ പൊലീസ് തിരയുന്നു

കൊച്ചി: പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മൂന്നാമത്തെ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം ഇടവ ഡാനിഷ് മന്‍സിലില്‍ എന്‍.എസ് ഡാനിഷ്(28), കൊല്ലം പരവൂര്‍ ആറ്റിന്‍പുറം വീട്ടില്‍ രാഹുല്‍(39) എന്നിവരാണ് പിടിയിലായത്. മൂന്നാംപ്രതി അതുലിനായി തിരച്ചില്‍ തുടരുന്നു. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റിസര്‍വേഷന്‍ സെന്ററിന് സമീപമാണ് സംഭവം. ആണ്‍സുഹൃത്തിനൊപ്പമെത്തിയ 24 കാരിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ എച്ച്. ആര്‍ വിഭാഗം ജീവനക്കാരിയായ എംബിഎ ബിരുദ ധാരിയാണ് അതിക്രമത്തിനിരയായ പെണ്‍കുട്ടി.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ രാത്രി ആണ്‍സുഹൃത്തിനൊപ്പമെത്തിയ പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി മൂന്ന് യുവാക്കള്‍ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് അതിക്രമം. ഒരു മണിക്കൂറോളം അതിക്രമത്തിനിരയായ പെണ്‍കുട്ടി കെട്ടിടത്തിന്റെ 10ാം നിലയില്‍ നിന്ന് ഫയര്‍ ഗോവണിയിലൂടെ പൂര്‍ണനഗ്നയായി ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്.

യുവതിയും സുഹൃത്തും കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് പോകുമ്പോള്‍ പ്രതികള്‍ താഴത്തെ നിലയില്‍ മദ്യപിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ എത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതോടെ ആണ്‍സുഹൃത്തിനെ അടിച്ചുവീഴ്ത്തി പെണ്‍കുട്ടിയെ സംഘം വിവസ്ത്രയാക്കി. എന്നാല്‍ പെണ്‍കുട്ടി പീഡനശ്രമം ചെറുത്തു. ചെറുത്തുനില്‍പ്പിനിടെ കടിയേറ്റ് ഡാനിഷിന്റെ കൈയ്ക്ക് മുറിവേറ്റു. തുടര്‍ന്ന് അക്രമികളെ തള്ളിമാറ്റി പെണ്‍കുട്ടി സുഹൃത്തിനൊപ്പം ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.

താഴെ എത്തിയപ്പോള്‍ ആണ്‍സുഹൃത്ത് ഇവര്‍ക്ക് ജാക്കറ്റ് നല്‍കി ദേഹം മറച്ചു. പിന്നാലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇരുവരേയും സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു. കെട്ടിടത്തിന്റെ സിസിടിവിയില്‍ നിന്ന് ലഭിച്ച ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് രണ്ടു പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page