തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനും ഇടതുമുന്നണിക്കും ഉണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നതിനു വേണ്ടി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളെയും പാര്‍ട്ടി അണികളെയും വിശ്വാസത്തില്‍ എടുത്തു കൊണ്ടായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. സംസ്ഥാന സെക്രട്ടറിയേറ്റു മുതല്‍ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളുടെ യോഗങ്ങൾ മെയ് – ജൂൺ മാസങ്ങളിൽ വിളിച്ചു ചേര്‍ത്ത് അംഗങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കും. എല്ലാ യോഗങ്ങളിലും മേല്‍കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. അംഗങ്ങള്‍ക്കു നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാന്‍ അവസരം നല്‍കും- എം വി ഗോവിന്ദന്‍ പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. എല്ലാ പിഴവുകളും തിരുത്തി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







