തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയോറിറ്റി മാനദണ്ഡമാക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും.സഭയിലും പാർട്ടിയിലും താനാണ് സീനിയർ. നേതൃത്വം എടുക്കുന്ന തീരുമാനം അംഗീകരിക്കും. 2021ല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എനിക്കായിരുന്നു. ഹൈക്കമാന്റ് പ്രതിപക്ഷ നേതാവാക്കിയത് വിഡി സതീശനെ ആയിരുന്നു. എന്നിട്ടും ഒരു എതിര്‍പ്പും അറിയിച്ചില്ല. ഇപ്പോഴും എംഎല്‍എമാരുടെ മോശമല്ലാത്ത പിന്തുണ കിട്ടുമെന്നാണ് വിശ്വാസം-ചെന്നിത്തല പറഞ്ഞു.
പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജയമാണ് യുഡിഎഫിനു ലഭിച്ചത്. ജനങ്ങളുടെ തരംഗമാണ് ഉണ്ടായിരുന്നത്. ജനം വാശിയോടെയാണ് ഇടതുഭരണത്തോട് ബൈ ,ബൈ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ജീര്‍ണതകള്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകള്‍ തന്നെ വിധിയെഴുതിയതു കൊണ്ടാണ് തൃക്കരിപ്പൂരും തളിപ്പറമ്പും യുഡിഎഫിനൊപ്പം എത്തിയത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






