ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍; 9 പേര്‍ യുഡിഎഫില്‍ നിന്ന്; 2 പേര്‍ എല്‍ഡിഎഫില്‍ നിന്ന്

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 11 വനിതകളാണ് ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഒമ്പതുപേര്‍ യുഡിഎഫില്‍ നിന്നും രണ്ടുപേര്‍ എല്‍ഡിഎഫില്‍ നിന്നുമാണ്. ഇത്തവണ നാല്‍പ്പത്തിയെട്ട് വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും 11 പേര്‍ക്ക് മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളിലും പതിനൊന്ന് വനിതകള്‍ തന്നെയായിരുന്നു നിയമസഭയില്‍ ഉണ്ടായിരുന്നത്.

ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെയാണ് ഇവര്‍ മത്സരിപ്പിച്ചത്. യുഡിഎഫ് ആകട്ടെ പന്ത്രണ്ട് വനിതകളെ മത്സരിപ്പിച്ചു. ഒമ്പതുപേര്‍ വിജയിച്ചു. എന്‍ഡിഎ മത്സരിപ്പിച്ച വനിതകള്‍ പരാജയപ്പെട്ടതിനാല്‍ നിയമസഭയില്‍ പാര്‍ട്ടിയുടെ സ്ത്രീ പ്രതിനിധികള്‍ക്ക് കയറാന്‍ കഴിഞ്ഞില്ല.

ചിറയിന്‍കീഴില്‍ നിന്ന് രമ്യ ഹരിദാസ്, കൊല്ലത്ത് നിന്ന് ബിന്ദു കൃഷ്ണ, അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, തൃക്കാക്കരയില്‍ നിന്ന് ഉമാ തോമസ്, കോങ്ങാട് നിന്ന് കെ.എ. തുളസി, എലത്തൂരില്‍ നിന്ന് വിദ്യാ ബാലകൃഷ്ണന്‍, പേരാമ്പ്രയില്‍ നിന്ന് ഫാത്തിമ തഹ്ലിയ, വടകരയില്‍ നിന്ന് കെ.കെ. രമ, മാനന്തവാടിയില്‍ നിന്ന് ഉഷാ വിജയന്‍ എന്നിവരാണ് യുഡിഎഫില്‍ നിന്ന് വിജയിച്ച വനിതാ സ്ഥാനാര്‍ഥികള്‍.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഒ.എസ് അംബികയും നാട്ടികയില്‍ നിന്ന് മത്സരിച്ച ഗീതാ ഗോപിയുമാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ച വനിതകള്‍. മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവര്‍ക്ക് ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page