കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയോരത്തെ പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയത് കടം നല്‍കിയ രണ്ടായിരം രൂപ തിരികെ നല്‍കാത്ത വിരോധത്തില്‍. പ്രതിയായ കര്‍ണ്ണാടക, ധാര്‍വാഡ് ,കുന്ദഗോല്‍ സ്വദേശിയായ എച്ച് മഞ്ജുനാഥ എന്ന മഞ്ചപ്പ (45)യെ അറസ്റ്റു ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു ഇടയാക്കിയ കാരണം സംബന്ധിച്ച് വ്യക്തത ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് മഞ്ജുനാഥയെ കാസര്‍കോട് പൊലീസ് കര്‍ണ്ണാടകയില്‍ വച്ച് പിടികൂടിയത്.
മാര്‍ച്ച് 10ന് രാത്രിയിലാണ് കര്‍ണ്ണാടക ,ഗദക് സ്വദേശിയായ ചന്ദ്രശേഖര്‍ സുരേഷ് പട്ടാടി (38)നെ നുള്ളിപ്പാടിയിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത വലിയ കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായതെന്നു വ്യക്തമായിരുന്നു. സംഭവത്തിനു ശേഷം മഞ്ജുനാഥ സ്ഥലം വിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ് മഞ്ചുനാഥ. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.






