കോട്ടയം: കൊടുംവേനലിനിടയിൽ ഒരു മണിക്കൂറോളം തിമിർത്തു പെയ്ത മഴയിൽ പാലായിൽ ആലിപ്പഴം വീണു. പാല, കടപ്പാട്ടൂർ , മുരിക്കും പുഴ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം വീണ ആലിപ്പഴം പെറുക്കാൻ ആളുകൾ തിരക്കുകൂട്ടി. പാലായിൽ ഇന്നലെ വൈകിട്ടുണ്ടായ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു . വൻമഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു. വേനൽ ചൂടിൽ പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക് മഴ വലിയ ആശ്വാസമായിരുന്നു. മഴയിലും കാറ്റിലും വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു .ഒരു മണിക്കൂർ ലഭിച്ച അതിശക്തമായ മഴയിൽ വറ്റിയ കിണറുകളിൽ വെള്ളം എത്തിയെന്ന് നാട്ടുകാർ ആശ്വാസം പ്രകടിപ്പിക്കുന്നു.







