കാസര്‍കോട്: നുള്ളിപ്പാടിയില്‍ ദേശീയപാതയോരത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ലിഫ്റ്റ് സ്ഥാപിക്കാന്‍ തയ്യാറാക്കിയ കുഴിയിലേയ്ക്ക് തള്ളിയ കേസിലെ പ്രതി പിടിയില്‍. കര്‍ണ്ണാടക, ധാര്‍വാഡ്, കല്‍സ്, കുണ്ടുകോളയിലെ എച്ച് മഞ്ചുനാഥ എന്ന മഞ്ചപ്പ (45) യെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
കര്‍ണ്ണാടക, ഗദക്, ബലേശ്വര ബാലഹൊസൂരിലെ ചന്ദ്രശേഖര്‍ സുരേഷ് പട്ടാട് (38) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് മഞ്ചുനാഥ. മാര്‍ച്ച് 10ന് രാത്രി പത്തുമണിയോടെയാണ് കൊലപാതകം നടന്നത്. കെട്ടിട ഉടമയുടെ മകന്‍ രാത്രിയില്‍ എത്തിയപ്പോഴാണ് ലിഫ്റ്റിനു തയ്യാറാക്കിയ കുഴിയില്‍ മൃതദേഹം കാണപ്പെട്ടത്. കെട്ടിടത്തിനകത്തു രക്ത തുള്ളികളും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സ്ഥലത്തു ലഭിച്ച ആധാർ കാർഡാണ് അന്വേഷണത്തിൽ നിർണായകമായത്.






