കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ചൊവ്വാഴ്ച നടത്തുന്ന ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സംഘടന അറിയിച്ചു.അതേസമയം കണ്ണൂരില്‍ സ്വകാര്യ ബസ് സര്‍വീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കരുവാരത്ത് അറിയിച്ചു. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.







