ആലപ്പുഴ: ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനാണെന്നു പറഞ്ഞു വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം നടത്തിയ മൂന്ന് പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ദീർഘനാളായി പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണി ആയതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തി ഗർഭം അലസിപ്പിക്കാൻ വ്യാജ മരുന്നു നൽകിയത്. ഗുളിക കഴിച്ചതിനു പിന്നാലെ അനിയന്ത്രിതമായ രക്തസ്രാവം അനുഭവപ്പെട്ട പെൺകുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭ്രൂണാവശിഷ്ടങ്ങൾ പെൺകുട്ടിയുടെ വയറ്റിൽ തങ്ങിനിന്ന് ആരോഗ്യനില അപകടകരമായതെന്ന് കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സക്കു അധികൃതർ പെൺകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒന്നാംപ്രതിയായ അഭിജിത്തിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ സ്റ്റോർ ഉടമയ്ക്കും മറ്റൊരു പ്രതിക്കുമെതിരെ ഗൂഢാലോചക്കും നിയമവിരുദ്ധ ഗർഭഛിദ്രത്തിനും കേസെടുത്തു.







