കൊല്ലം : ആക്രിക്കച്ചവടക്കാരനു വിറ്റ പഴയ പുസ്തകങ്ങൾക്കു ള്ളിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണാഭരണങ്ങൾ രണ്ടു ദിവസത്തിനു ശേഷം വീട്ടുടമ രണ്ടുദിവസം ആക്രിക്കടയിൽ നടത്തിയ തിരച്ചില്ലിൽ കണ്ടെത്തി. ആഭരണങ്ങൾ തിരിച്ചുകിട്ടിയ ഉടമ തേവലക്കര മണ്ണാന്റെ വടക്കേതിൽ ഉമ്മർകുട്ടി സ്വർണ്ണം തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അറിയാതെ എന്റെ പൊന്നേ…, എന്ന് നെടുവീർപ്പിട്ടത് ആക്രിക്കടക്കാരനും കാണികൾക്കും ആശ്ചര്യം പകർന്നു . ഒപ്പം ആശ്വാസവും . 21ന് വൈകിട്ടാണ് വീട്ടിലെ പഴയ സാധനങ്ങളും പത്രങ്ങളും ബുക്കുകളും മറ്റും ഉമ്മർകുട്ടി കുന്നേൽ ജംഗ്ഷനിലെ നിസാറിന്റെ ആക്രിക്കടയിൽ വിറ്റത്. 23ന് വീട്ടുകാർ സ്വർണം വീട്ടിനുള്ളിൽ പരതിയപ്പോൾ കാണാതാവുകയായിരുന്നു .ഒടുവിൽ പഴയ ബുക്കുകൾക്കുള്ളിൽ അവ സൂക്ഷിച്ചിരുന്ന കാര്യം അവർ പെട്ടെന്ന് ഓർമ്മിച്ചു. ഉടൻ ആക്രിക്കടയിൽ ഓടിയെത്തി. അപ്പോഴേക്കും പഴയ സാധനങ്ങൾ ആക്രിക്കടക്കാർ വേർതിരിച്ച് ഓരോരോ വിഭാഗത്തിനൊപ്പം തള്ളിയിരിക്കുകയാണെന്ന് കണ്ടെത്തി. ഒടുവിൽ ആക്രിക്കടയിൽ കുന്നു കൂട്ടിയപഴയ ബുക്കുകൾ ഓരോന്നായി പരതി നോക്കുന്നതിനിടയിൽ കുറച്ചു സ്വർണാഭരണങ്ങൾ കണ്ടെത്തി .ബാക്കി സ്വർണം ബുക്കുകൾക്കിടയിൽ ഒരു ചെറിയ പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിറ്റേന്ന് രാവിലെ അതിനു വേണ്ടി വീണ്ടും പരതൽ ആരംഭിച്ചു. അന്നത്തെ പരിശോധനയിൽ ആ പെട്ടിയും അതിനുള്ളിൽ സ്വർണ്ണമാലയും കണ്ടെത്തിയതോടെ ഉമ്മർ കുട്ടിക്കു ജീവൻ തിരിച്ച കിട്ടിയ ആശ്വാസമായിരുന്നു. വീട്ടുകാരും ആക്രിക്കടയിലെ 5 തൊഴിലാളികളും രണ്ടുദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന സ്വർണ്ണം തിരികെ ഉമ്മർ കുട്ടിക്ക് ലഭിച്ചത്. ആക്രിക്കട ഉടമ നിസാർ , സ്വർണാഭരണങ്ങൾ, ഉടമയായ ഉമ്മർകുട്ടിയുടെ ഭാര്യയ്ക്ക് തെക്കും ഭാഗം പൊലീസിന്റെ സാന്നിധ്യത്തിൽ കൈമാറി .







