ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ്(87) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്ന അദ്ദേഹം, ശ്രീനാരായണ ദര്‍ശനങ്ങളെ ആഗോളതലത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ഗുരുവും അധ്യക്ഷനുമാണ്.

രാജ്യം പത്മശ്രീ (2024) നല്‍കി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ശ്രീനാരായണ കൃതികള്‍, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ എന്നിവയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അക്കാദമിക് തലത്തിലും ആത്മീയ മേഖലയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഗ്രീക്ക് ചിന്തകര്‍, പൂര്‍ണ്ണ ജനനം, ന്യായദര്‍ശനം, വേദാന്തം – നാരായണഗുരു വരെ, പ്രബന്ധ മാല , ന്യായദര്‍ശനം, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം എന്നിവയാണ് പ്രധാന കൃതികള്‍.

1938 ഡിസംബര്‍ എട്ടിന് തിരുവനന്തപുരം നാഗരൂരില്‍ അധ്യാപകനായിരുന്ന മാധവന്റെയും നാരായണിയുടേയും മകനായി ജനിച്ചു. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന് ശേഷം പൊതുമരാമത്ത് വകുപ്പില്‍ ജോലി ആരംഭിച്ചു. 1958-ല്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ എത്തിയതോടെ ആത്മീയ ജീവിതം ആരംഭിച്ചു. 1968-ല്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് പൂര്‍ണ്ണമായി ധര്‍മ്മപ്രചാരണത്തിന് ഇറങ്ങി. 1973- 1989 കാലഘട്ടത്തില്‍ ഗുരുകുലം മാസികയുടെ പത്രാധിപരായിരുന്നു. നടരാജഗുരുവില്‍ നിന്ന് ബ്രഹ്‌മചര്യ ദീക്ഷയും 1985 ല്‍ നിത്യചൈതന്യയതിയില്‍ നിന്ന് സന്ന്യാസ ദീക്ഷയും സ്വീകരിച്ചു. 1999-ല്‍ നിത്യചൈതന്യയതിയുടെ സമാധിക്ക് ശേഷമാണ് അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page