ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ പാമ്പുകടിയേറ്റതായി റിപ്പോര്‍ട്ട്. കടിയേറ്റവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട്. പാമ്പു കടിയേറ്റുള്ള മരണങ്ങളും പരിക്കുമെല്ലാം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. നാലു മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെയാണ് പാമ്പുകടിയേറ്റുള്ള പരിക്കും. നാലുപേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കായംകുളത്ത് 15 വയസ്സുകാരിയും തോട്ടപ്പള്ളിയില്‍ മധ്യവയസ്‌കനും ഒറ്റപ്പാലത്ത് അംഗന്‍വാടി ടീച്ചര്‍ക്കും വയനാട് ഒരു യുവാവിനും കടിയേറ്റു. കായംകുളം എരുവ സ്വദേശി സന്തോഷിന്റെ മകള്‍ അനാമിക (15) യ്ക്കാണ് വെള്ളിയാഴ്ച രാത്രി കടിയേറ്റത്. ഉടന്‍ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് അഞ്ച് ഡോസ് ആന്റിവെനം നല്‍കി. നിലവില്‍ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അനാമിക അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
തോട്ടപ്പള്ളി സ്വദേശി സാലിക്കാണ് (51) അര്‍ധരാത്രിയോടെ പാമ്പുകടിയേറ്റത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗന്‍വാടി ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു. അംഗന്‍ വാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. വിഷമില്ലാത്ത കുഴി മണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. പാമ്പിനെ കൊന്ന് കുപ്പിയിലാക്കിയിട്ടുണ്ട്. വിശാല(57)യ്ക്കാണ് കടിയേറ്റത്. ഇവരെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ എത്തിച്ച് ചിക്തസ നല്‍കി.
സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റുള്ള നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സ്ത്രീകളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയ കായംകുളം സ്വദേശിനി സലീന (42), കുട്ടനാട് വൈശ്യംഭാഗം സ്വദേശിനി ഇന്ദിര (65) എന്നിവര്‍.
നേരത്തെ തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചതാകട്ടെ എട്ടുവയസ്സുള്ള കുട്ടികളും. തൃശൂര്‍ കടമ്പാട്ടെ ആല്‍ജോയും, തിരുവനന്തപുരം ചിറയിന്‍കീഴിലെ ദില്‍ഷനും. ആല്‍ജോയെ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ദില്‍ഷനെ മൂര്‍ഖന്‍ പാമ്പും. പാമ്പിന്റെ കടിയേറ്റ ആല്‍ജോയുടെ 10 വയസ്സുകാരനായ സഹോദരന്‍ അനോഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വേനല്‍ കടുക്കുന്നതോടെ പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്കും പരിസരങ്ങളിലേക്കും ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിക്കുന്നു.







