തിരുവനന്തപുരം: സംസ്ഥാനത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേനൽചൂടിൽ ഒരാൾ മരിച്ചു.മൂന്നു കുട്ടികൾക്കും അംഗൻവാടി ടീച്ചർക്കും ഒരു അതിഥി തൊഴിലാളിക്കും സൂര്യാഘാതമേറ്റു. വേനൽ ചൂട് അതി രൂക്ഷമായതിനെ തുടർന്നു പാലക്കാട്, തൃശൂർ,കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. കൊല്ലത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ചക്കരക്കൽ പള്ളിപൊയിലിലെ എം വി സനൽ കുമാറാണ് (37 )സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ദുബായിലായിരുന്ന സനൽകുമാർ വോട്ട് ചെയ്യാനാണ് നാട്ടിലെത്തിയത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞ് കിണറ്റിൽ വീണ ഇദ്ദേഹം ആശുപത്രിയിൽ അന്തരിക്കുകയായിരുന്നു.ഭാര്യ : ആതിര.മക്ക ൾ : ശിവരുദ്ധ,റയാൻ. മലപ്പുറം വളാഞ്ചേരിയിലെ സഹോദരങ്ങളായ മൃദുൽ കൃഷ്ണ (5), മൽഹാർ ( 3 ),വണ്ടൂരിലെ ഈസാ ജോൺ (4) എന്നിവർക്കാണ്പൊള്ളാലേറ്റത്. ഒഡിഷ സ്വദേശിയും കൂത്താട്ടുകുളത്തെ തൊഴിലാളിയുമായ പാണ്ഡവ ബൈരയെ ശരീരമാസകാലം പൊള്ളേലേറ്റ നിലയിൽ മൂവാറ്റുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് അംഗൻവാടി അധ്യാപിക അനിലക്കാണ് പൊള്ളലേറ്റത്.







