തൃശൂർ: തൃശൂർ വെടിക്കെട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൻസെന്റ് നടുക്കത്തിനിടയിലും ദുരന്ത വിവരങ്ങൾ വിതുമ്മലു കൾക്കിടയിൽ വിശദീകരിച്ചു. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാധനങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ സംഭവിക്കുന്ന നാലാമത്തെ തീപിടുത്തം ആയിരുന്നു ഇന്നലെ മുണ്ടത്തിക്കോട് കൂട്ടംകുളം പാട ശേഖരത്തിൽ ഉണ്ടായത്.അര നൂറ്റാണ്ടിലേറെയായി വെടിക്കെട്ട് മേഖലയിൽ തൊഴിലെടുക്കുന്ന
വിൻസന്റ് 1986 ൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ലൈസൻസിയായിരുന്നു. ഇന്നലെ അപകടമുണ്ടായ വെടിക്കെട്ട് നിർമ്മാണശാലയിലെ ജോലിക്കാരനായ അദ്ദേഹം വെടിമരുന്ന് ഉണക്കാൻ ഇട്ടിരിക്കുന്ന സ്ഥലത്ത് തീ ആളിപ്പടരുന്നത് കണ്ടു അമ്പരന്നു. തിരിഞ്ഞുനോക്കുമ്പോൾ ആ പ്രദേശമാകെ ഒരു തീഗോളമാകുന്നതുപോലെ അനുഭവപ്പെടുകയായിരുന്നു.എല്ലാം കഴിഞ്ഞുവെന്ന് അറിഞ്ഞ് അപ്പോൾ വെടിമരുന്നു തിരി വെയിലത്ത് മറിച്ചിട്ടുകൊണ്ടിരുന്ന അദ്ദേഹം വെടിക്കെട്ട് പുരയുടെ വേലി ചാടി ഓടുന്നതിനിടയിൽ സഹ തൊഴിലാളികളായ ഭവാനിയും അനിതയും നിലത്ത് കിടക്കുന്നതു കണ്ടു.ഭവാനി എണീക്കാനാവാതെ കാലിന് സംഭവിച്ച പരിക്കുമായി അലറി വിളിക്കുന്നു. അനിതയെ പിടിച്ചു എഴുന്നേൽപ്പിച്ച് അവരോട് രക്ഷപെടാൻ പറഞ്ഞു. പിന്നെ ഭവാനിയെ എടുത്ത് പാടത്തിന്റെ കരയിൽ എത്തിച്ചു. അതിനിടയിൽ പൊള്ളാലെറ്റ് ഗുരുതരമായി കിടന്ന ബാബുവിനെ താങ്ങി ദുരന്തമുഖത്ത് നിന്ന് രക്ഷിച്ചു. നിർമ്മാണശാലയിലെ മൂന്ന് സ്ഥിരം ഷെഡുകൾ ഉൾപ്പെടെ അഞ്ചിടങ്ങളിലായിരുന്നു പടക്ക നിർമാണം. ഇന്നലെ തൃശ്ശൂർ പൂരം പടക്കനിർമ്മാണത്തിന്റെ എല്ലാ ജോലികളും തീരാനിരുന്നതാണ്. ഇന്ന് സാമ്പിൾ വെടിക്കെട്ട് നടത്താനി രിക്കുകയായിരുന്നു. എല്ലാ ജോലിക്കാരും ഇന്നലെ രാവിലെ ഉണ്ടായിരുന്നു. ഉച്ചക്ക് പണി തീരാറായിരുന്നതിനാൽ കുറച്ചുപേർ മടങ്ങിപ്പോയി. അവസാനവട്ട മരുന്ന് നിറയ്ക്കുന്നിടത്താണ് പൊടുന്നനെ പൊട്ടിത്തെറി ഉണ്ടായത്.അവിടെ അപ്പോൾ എട്ടു പേരുണ്ടായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെ കുറെ പേരും അവസാന പണികൾ വീക്ഷിക്കുന്നതിന് നിർമ്മാണശാലയിൽ എത്തിയിരുന്നു. വെടിക്കെട്ട് ലൈസൻസി സതീഷ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. അപകട കാരണം ഫോറൻസിക് പരിശോധനയിലൂടെയേ കണ്ടെത്താനാവൂ.എങ്കിലും സൂര്യാ താപത്തിന് അപകടത്തിൽ പങ്കുണ്ടാകുമെന്ന് ഈ രംഗത്ത് ദീർഘകാലത്തെ അനുഭവമുള്ള വിൻസന്റ് അനുസ്മരിച്ചു. ദുരന്തമുഖത്തെ അവസാന നിമിഷങ്ങൾ അനുസ്മരിക്കുന്നതിനിടയിൽ വിൻസന്റ് വിതുമ്മുകയായിരുന്നു. ഇനി ആരൊക്കെ ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ ആരായൽ കൂടിനിന്നവരെ ഈറൻ അണിയിച്ചു.







