വെടിക്കെട്ട് സ്‌ഫോടനത്തിന്റെ ശക്തിയില്‍ 700 മീറ്റര്‍ അകലെയുള്ള വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് 6 വയസ്സുകാരിയുടെ കാലില്‍ തുളച്ചു കയറി; വീട്ടുപകരണങ്ങള്‍ നശിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട്ടുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 700 മീറ്റര്‍ അകലെയുള്ള വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് ആറു വയസ്സുകാരിയുടെ കാലില്‍ തുളച്ചു കയറി. പിതാവിനൊപ്പം ഉച്ചമയക്കത്തിലായിരുന്ന ടെസ മരിയ നിഖില്‍ എന്ന ആറുവയസ്സുകാരിയുടെ കാലിനാണ് പരിക്കേറ്റത്. ടെസയുടെ വലതു കാലിന്റെ മുട്ടിനു താഴെ രണ്ട് വലിയ ചില്ലുകള്‍ തറച്ചു കയറുകയായിരുന്നു. മുണ്ടത്തുകാവ് ബി.വി.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയായ ടെസയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ വീട് കുലുങ്ങിയപ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛന്‍ നിഖിലും ടെസയും ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോഴാണ് കാലില്‍ ചില്ലുകള്‍ തറച്ച് ബെഡില്‍ നിറയെ ചോര കണ്ടത്. ടി.വി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളെല്ലാം തകര്‍ന്നു. ടെസയുടെ സഹോദരി ഇസാ മരിയ, അമ്മ അമ്മുവിന്റെ കൂടെ കളിക്കുകയായിരുന്നു. ഇസയുടെ ചെവിയില്‍ ജനല്‍ചില്ല് തട്ടിയെങ്കിലും പരിക്കൊന്നും സംഭവിച്ചില്ല. ഇതോടെ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. സമീപത്തെ വീടുകളിലും ഇത്തരത്തില്‍ അപകടം ഉണ്ടായതായി അവര്‍ പറഞ്ഞു.

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തിരുവമ്പാടിക്ക് വേണ്ടി പടക്കം നിര്‍മ്മിക്കുന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ നിരവധി തവണ തുടര്‍ സ്‌ഫോടനങ്ങളും ഉണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page