തിരുവനന്തപുരം: കണ്ണൂര്‍ ,അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും ഏപ്രില്‍ 28ന് സംസ്ഥാനഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകള്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടും പ്രതികളെ രക്ഷിക്കാനുള്ള കോളേജ് മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചുമാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
പത്തുകോടി രൂപ നിധിന്‍ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വിനോദ് മോനിയെ കേസില്‍ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉന്നയിച്ചു.







