ചെന്നൈ : 23 പേരുടെ മരണത്തിനും നിരവധിപേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ തമിഴ്നാട് വിരുദു നഗറിലെ പടക്ക നിർമ്മാണശാലയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടും ഉണ്ടായ സ്ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നു.ഇവരെ വിരുതനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. 6 പേർക്ക് ഗുരുതരമായ പരിക്കേറ്റു . ഇവരിൽ അത്യാസന്ന നിലയിലായ നാലു പേരെ വിരുദു നഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തു ലിംഗപുരത്തെ വനജ പടക്ക നിർമ്മാണശാലയിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്ന മുറിയിൽ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടയിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ 16പേർ സ്ത്രീകളാണ്. അതീവ ഭയാനകമായ സ്ഫോടനത്തിൽ പടക്ക നിർമ്മാണശാലയുടെ നാല് കെട്ടിടങ്ങൾ തകർന്നു. സംഭവം ഉണ്ടായുടനെ ശിവകാശി, സത്തൂർ, വിരുദു നഗർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ആണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്. അതിനുശേഷം രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് വീണ്ടും സ്ഫോടനം ഉണ്ടായത്. ഈ സ്ഫോ നത്തിലാണ് പോലീസുകാരുൾ പ്പെടെ 15 പേർക്ക് പരിക്കേറ്റത്. സംഭവം ഉണ്ടായ ഉടൻ 2 മന്ത്രിമാരും പോലീസ് മേധാവികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയും അനുശോചിച്ചു. തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ഞായറാഴ്ച അവധി ദിവസമായിരുന്ന പടക്ക നിർമ്മാണശാല ഇന്നലെ തുറന്നു പ്രവർത്തിച്ചതെന്നു പറയുന്നു. സംഭവത്തെ തുടർന്ന് പടക്ക നിർമ്മാണശാല ഉടമ ഒളിവിലാണ്.







